Popular Posts

അനു

"അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായ് അനുവിനെ ശ്രദ്ധിക്കുന്നത്..

'വറുതിയുടെ ഉഷ്ണകാലത്ത് നിറം മങ്ങിയ
കുപ്പായവുമിട്ട്
ഉച്ചക്ക് ബെല്ലടിക്കുമ്പോൾ
കാത് പൊട്ടിയ തൂക്ക് പാത്രവുമായി ചെറുപയറിനും
ഉച്ചക്കഞ്ഞിക്കും വേണ്ടി വരി നിന്ന് വാങ്ങി ക്ലാസ് റൂമിലിരുന്ന് ചൂടോടെ വാരി തിന്നുമ്പോൾ ഈ ബഹളങ്ങളിൽ
ഒന്നും പെടാതെ വീട്ടിൽ നിന്നും കൊണ്ട് വന്ന ചോറും വറവിട്ട മണം ഉയരുന്ന കറിയും കൂട്ടി ചെറു ഉരുളകളാക്കി
സാവധാനം കഴിക്കുന്ന വെളുത്ത് ഭംഗി യുള്ള കുട്ടിയെ..

'പഠിപ്പു കൊണ്ടും ജീവിത സാഹചര്യം
കൊണ്ടും ഞങ്ങളെക്കാൾ അന്തരം ഉള്ളത്
കൊണ്ട് മിണ്ടുകയോ ചിരിക്കുകയോ
ഉണ്ടായിട്ടില്ല..

'എങ്കിലും പല വർണ്ണങ്ങളായ വസ്ത്രങ്ങൾ
ധരിച്ചു വരുന്ന ഭംഗിയുള്ള പെൺ കുട്ടിയെ
എല്ലാവരും ശ്രദ്ധിക്കുമായിരുന്നു കൂട്ടത്തിൽ ഞാനും..

'ടീച്ചർ ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞിട്ട് എപ്പോഴെങ്കിലും ഒരുത്തരം കിട്ടാതായാൽ കണ്ണ് നിറയുന്ന
അനു..
ടീച്ചർ ചോദിക്കുന്ന ഒറ്റ ചോദ്യത്തിനും ഒരിക്കൽ പോലും ഉത്തരം
പറയാത്ത എന്നെ പോലുള്ളവർക്ക് അത്ഭുതം ആയിരുന്നു..

'വലിയ വീട്ടിൽ നിന്ന് വരുന്ന പഠിക്കുന്ന പെൺ കുട്ടികളും നിറം മങ്ങിയ ലോകത്ത് നിന്ന് വരുന്ന ബാക് ബെഞ്ചിലെ പഠിക്കാത്ത ആൺ കുട്ടികളും തമ്മിലൊരു
സൗഹൃദം എന്നാൽ അന്നൊന്നും ചിന്തിക്കാൻ കൂടി കഴിയുമായിരുന്നില്ല..

'പക്ഷേ അവിടെയാണ് അനു വ്യത്യസ്ത ആയത്..
കടലാസ് ചുരുട്ടി വിമാനം ഉണ്ടാക്കി പെൺ
കുട്ടികൾ ഇരിക്കുന്ന ഭാഗത്തെക്ക് എറിഞ്ഞപ്പോൾ ചില ഉണ്ണിയാർച്ചകൾ
തിരിച്ചും വിമാനം വിടാൻ തീരുമാനിച്ചപ്പോൾ അത് ഉണ്ടാക്കാനും
അയക്കാനും മുൻ പന്തിയിൽ നിൽക്കുകയും ഞങ്ങളെ കൊഞ്ഞലം
കുത്തി കാണിക്കുകയും ചെയ്ത്
അവൾ ഞങ്ങളുമായി കൂട്ട് കൂടി..

'ക്രമേണ മുൻബെഞ്ചിലെ പഠിപിസ്റ്റുകളായ
പെൺ കുട്ടികളും പിൻ ബെഞ്ചിലെ വില്ലന്മാരും തമ്മിലൊരു അന്തർധാര ഉയർന്ന് വന്നു..

'അങ്ങനെയിരിക്കെ ക്ലാസ്സിൽ ബഹളം ഉണ്ടാക്കിയവരുടെ പേര് എഴുതി വെക്കാൻ
പറഞ് ടീച്ചർ പോയപ്പോൾ പതിവ് പോലെ
ഫസ്റ്റ് പേര് എന്റെതായിരുന്നു..

'എന്നും ബഹളം വെച്ചവരിൽ ഒന്നാം പേര് എന്റെ വന്നത് കൊണ്ട് മറ്റുള്ളവർക്ക് ഈരണ്ട് അടി കൊടുത്ത് എന്നെയും കൂട്ടി സ്റ്റാഫ് റൂമിലേക്ക് കൊണ്ട് പോയി..

'കൈ വെള്ളയിൽ അടിച്ചാൽ വേദന
കുറയുമെന്ന് കരുതിയാകും
ടീച്ചർ അടിച്ച പത്ത് അടിയും കൈ വണ്ണയിലായിരുന്നു..

'ഒരാഞ്ചാം ക്ലാസ് കാരന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു
ടീച്ചറുടെ ശിക്ഷാ രീതി..
കരച്ചിലും പിഴിച്ചിലും കുറച്ചൊന്നൊ തുങ്ങിയപ്പോൾ ടീച്ചർ ക്ലാസിൽ പോകാൻ പറഞ്ഞു..

'കരച്ചിൽ ഒരു വിധം ഒതുക്കി പിടിച്ച് ക്ലാസ്സിൽ ഇരുന്നെങ്കിലും ഒരു തേങ്ങൽ
ഇടയ്ക്കിടയ്ക്ക് ഉയർന്ന് വന്നു.. കൂടെ കൈ വണ്ണയിലെ പാടും..

'കൂട്ടുകാരൊക്കെ വീണ്ടും പല കളികളി ലേക്കും കലപില വർത്തമാനത്തിലേക്കും
കടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ ചെറുപയറിന്റെയും ചോറിന്റെയും മണം
അന്തരീകഷത്തിൽ ഉയർന്നു..
പാത്രങ്ങളുടെയും കൂട്ടുകാരുടെയും ഒച്ചയും ബഹളങ്ങളും..

'കാത് പൊട്ടിയ തൂക്ക് പാത്രമെടുത്ത് അവിടെ പോയി വരി നിൽക്കാൻ തോന്നിയില്ല..

'ഞാൻ ബെഞ്ചിൽ തല വെച്ച് നീറുന്ന കൈ നീട്ടി പിടിച്ചു അവിടെ കിടന്നു..

'കുറച്ച് കഴിഞ്ഞപ്പോൾ ആരോ കൈയ്യിൽ തടവുന്ന പോലെ തോന്നിയപ്പോൾ ഞാൻ പതിയെ തല ഉയർത്തി നോക്കി..

'അപ്പോൾ വാഴയിലയിൽ കുറച്ചു ചോറും
വറവിട്ട മണമുയരുന്ന കറിയും ഉപ്പേരിയും
ഒക്കെ കൂടിയുള്ള ഒരു സദ്യ തന്നെ എന്റെ
മുമ്പിൽ ഇരിക്കുന്നു..

'അവിടെ ചോറ് കൊടുക്കലോക്കെ
കഴിഞ്ഞു ഇത് കഴിച്ചോളൂ..
അടി കിട്ടിയ വേദനയൊക്കെ കുറച്ചു കഴിഞ്ഞാൽ മാറികോളും..

'ഞാൻ ഒന്ന് കൂടി കണ്ണ് തുറന്ന് നോക്കി അല്ല അടിച്ച ടീച്ചറല്ല..
അനുവാണ് അനുവെന്ന അനിതാ മോഹൻ..

'അതായിരുന്നു സജി എന്ന ഞാനും അനുവെന്ന അനിതാ മോഹനും തമ്മിലുള്ള  സൗഹൃദത്തിന്റെ തുടക്കം ..

'അതങ്ങനെ വളർന്നു ഓരോ അധ്യായന വര്ഷം പിന്നിടും തോറും ഞങ്ങളുടെ സൗഹൃദവും വളർന്നു..

'അവളിൽ നിന്ന് പല സഹായങ്ങളും എനിക്ക് കിട്ടി ..
അവധി ദിനങ്ങളെ വെറുക്കാൻ തുടങ്ങി
ഇപ്പോൾ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞില്ലെങ്കിൽ ടീച്ചറുടെ അടിയേക്കാളും
പേടി അവളുടെ ദേഷ്യത്തോടെയുള്ള നോട്ടം  കാണേണ്ടി വരുന്നതിനായി..

'അതിനാൽ പഠിക്കാൻ തുടങ്ങി പിൻ ബെഞ്ചിൽ നിന്ന് പതിയെ മുൻ ബെഞ്ചിലേക്ക് ആയി..

'സൗഹൃദം പുതിയ തലങ്ങളിലേക്ക് വളർന്നെങ്കിലും രണ്ടു പേരും പരസ്പ്പരം പറഞ്ഞില്ല..

'പക്ഷേ പല സംഭവങ്ങളിലൂടെയും അറിഞ്ഞു സൗഹൃദത്തിനേക്കാളും അപ്പുറമാണ് ഞങ്ങളുടെ ബന്ധം എന്ന്..

"പത്താം ക്ലാസിൽ എത്തിയപ്പോൾ ഒരു സഹപാഠിനി എന്നോട് കുറച്ചു അടുത്തിടപെഴകിയപ്പോൾ അന്നവൾ എന്നോട് മിണ്ടിയില്ല ..

'കാര്യം തിരക്കിയപ്പോൾ അവളെന്നോട് പറഞ്ഞു
നീ അവളുമായി ചിരിച്ചു ഇടപെഴകിയപ്പോൾ എന്റെ നെഞ്ചിൽ ഒരു വേദന പോലെ എന്ന്..

'പിന്നെ ഒരു പ്രാവശ്യം ടീച്ചർ എന്നെ അടിച്ചപ്പോൾ അവൾ വേറെ എങ്ങോണ്ടോ മുഖം തിരിച്ചു കളഞ്ഞു..

'പിന്നീട് ഞാൻ നോക്കിയപ്പോൾ ആ കൺ കോണിൽ ഒരു നനവ് കണ്ടു..

'പത്താം ക്ലാസിലെ അവസാന യാത്ര അയപ്പു ദിവസം അവൾ രണ്ട് ഓട്ടോഗ്രാഫ് വാങ്ങി വെച്ചിരുന്നു..

'ഒന്നെനിക്കു തന്ന് പറഞ്ഞു ..
ഇതിൽ നീ എന്നെ കുറിച് നിനക്ക് ഞാൻ
ആരാണെന്നു എഴുതണം..

'എന്റെ കൈയ്യിലുള്ളതിൽ ഞാൻ നിന്നെ കുറിച്ചും എഴുതാം എന്നിട്ടു exam കഴിഞ്ഞു പോകുമ്പോൾ നമ്മൾ എഴുതിയത്  കൈ മാറാം..

'അങ്ങനെ സ്കൂൾ ജീവിതത്തോട് വിട പറഞ്ഞു ഞങ്ങൾ പിരിഞ്ഞു..

'പരീക്ഷക്കുഉള്ള തയ്യാറെടുപ്പിനിടയിൽ ഒന്നെനിക്കു മനസ്സിലായി അവളെനിക്ക്
ആരാണെന്ന്..

'ഞാനാ ഓട്ടോ ഗ്രാഫിൽ എഴുതി..
അവളെ പിരിഞ്ഞിരിക്കുമ്പോൾ തനിക്കു തോന്നുന്നത് നീയെന്നും കൂടെയുണ്ടായിരുന്നെങ്കിൽ എന്നാണെന്ന്..

'പരീക്ഷ കഴിഞ്ഞ പിരിയുമ്പോൾ അവളെഴുതിയത് എനിക്കും ഞാനെഴുതിയത് അവൾക്കും കൊടുത്തു..

'അവളെനിക്ക് വേണ്ടി എഴുതി വെച്ചത്
സൗഹൃദത്തിൽ തുടങ്ങി പ്രണയത്തിൽ അവസാനിച്ച അവളുടെ മനസ്സായിരുന്നു..

'റിസൾട്ട് അറിയാൻ അവൾ വരുന്നതും കാത്തു ഞാൻ നിന്നെങ്കിലും അവൾ വന്നില്ല..
മറ്റെല്ലാ കൂട്ടുകാരും സൗഹൃദം പുതുക്കുമ്പോൾ എന്റെ ഹൃദയം അവൾക്കു വേണ്ടി കേഴുകയായിരുന്നു..

'അവളെ തിരഞ്ഞു അവളുടെ വീട് വരെ പോയെങ്കിലും കാണാൻ പറ്റിയില്ല..

'പിന്നീടറിഞ്ഞു അവളുടെ അച്ഛന് കൊൽക്കത്തയിലാണ് ജോലി ഇനി അവൾ തുടർന്ന് പഠിക്കുന്നത് അവിടെയാണെന്നും..

'കാലചക്രം മുന്നോട്ടുരുണ്ടു..
ജോലി തേടി ഗൾഫിൽ പോയി
വീട്ടുകാർ കണ്ടു പറ്റിയ ഒരു പെൺ കുട്ടിയെ കല്യാണം കഴിച്ചു..
ആദ്യത്തെ കൺമണി
പെൺ കുഞ്ഞായിരുന്നു..
കുഞ്ഞിന് എന്ത് പേരിടണം എന്ന കാര്യത്തിൽ എനിക്കൊരു സംശയവും ഉണ്ടായില്ല..
'അനിതാ സജിത്ത്..

'അന്നൊരു വെള്ളിയാഴ്ച ദുബായിലെ ഒരു പാർക്കിൽ  ഭാര്യക്കും കുഞ്ഞിനുമൊപ്പം അവധി ദിനം ചിലവഴിക്കുമ്പോൾ..

'ഒരു മലയാളി ഫാമിലി വണ്ടിയുമായി പാർക്കിനു മുന്നിൽ നിർത്തി..

'അതിൽ നിന്ന് ദമ്പതികൾ എന്ന് തോന്നിക്കുന്ന രണ്ട് പേർ ഇറങ്ങി നടന്നു..

'ഭാര്യ അവരെ കണ്ട ഉടനെ പറഞ്ഞു അതെന്റെ ഹോസ്പിറ്റലിലെ ഡോക്ടർസ് ആണെന്ന് ..
അവൾ മാഡം എന്ന് വിളിച്ചപ്പോൾ തിരിഞ്ഞു നോക്കിയ യുവതിയെ കണ്ട് എന്റെ ഹൃദയം സ്തംഭിച്ചു..

'അതവളായിരുന്നു എന്റെ അനു..

'ഞാൻ കാല് തളർന്ന പോലെ അവിടെ തന്നെ ഇരുന്നു..
അവൾ എന്റെ അടുത്തേക്ക് വന്നു..

'സജിയല്ലേ..
അതേ..

'ചോദ്യങ്ങൾ ഉത്തരങ്ങൾ ആശ്ചര്യങ്ങൾ
സന്തോഷങ്ങൾ നെടുവീർപ്പുകൾ..
അതിനിടയിൽ അവളെന്റെ മോളെ പിടിച്ചുയർത്തി ഉമ്മ വെച്ച് കൊണ്ടിരുന്നു..

'എന്താ മോളുടെ പേര്..
അവൾ പറയാതെ നാണിച്ചു നിന്നു..

'അപ്പോൾ ഭാര്യ ധൈര്യം കൊടുത്തു ..
അവൾ തട്ടിയൊപ്പിച്ചു പറഞ്ഞു..

'അനു മോൾന്നാ വിളിക്കുക..
അനിതാ സജിത്ത് ന്നാ മുഴുവൻ പേര്..

'അന്ന് ടീച്ചർ എന്നെ അടിക്കുമ്പോൾ മുഖം
അവൾ ഒന്ന് മുഖം വെട്ടിച്ചു..
പിന്നെ മുഖത്ത് ഒരു ചിരി വരുത്തിയപ്പോൾ
ശരിക്കും ഞാൻ കണ്ടു ആ കൺ കോണിൽ ഒരു നനവ്..

'പിന്നെയും ഞങ്ങൾ എല്ലാവരും വർത്തമാനം പറഞ്ഞിരുന്നു..
ഭാര്യ വലിയ സന്തോഷത്തിലായിരുന്നു
അവളുടെ ഹോസ്പിറ്റലിലെ ഡോക്ടർ  തന്റെ ഭർത്താവിന്റെ അടുത്ത സഹപാഠി ആയിരുന്നു എന്നത് കൊണ്ട്...

'കല്യാണം കഴിഞ്ഞ എട്ട് വർഷം കഴിഞ്ഞെങ്കിലും അവൾക്ക് കുട്ടികളില്ല..

'അങ്ങനെ  ഞങ്ങൾ പിരിയാൻ നേരം അവൾ എന്നെ അടുത്തേക്ക് വിളിച്ചു..

"പതിയെ പറഞ്ഞു I miss you...

No comments